സ്വാതന്ത്ര്യാനന്തരം ഇന്ത്യ പോലെ ഭാഷാപരമായും സാംസ്കാരികമായും വൈവിദ്ധ്യങ്ങളുള്ള ഒരു രാജ്യത്തെ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുക എന്നത് അത്യന്തം ബുദ്ധിമുട്ടേറിയ ചുമതലയായിരുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
ജി.സി.റ്റി.ഇയില്‍ ഈ വര്‍ഷത്തെ കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കും മാതൃഭാഷ ദിനാചരണത്തിനും മലയാള വിഭാഗമാണ് നേതൃത്വം നല്‍കിയത്.
'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍,
മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍..'- ഈ വരികളുടെ അര്‍ത്ഥവും പ്രാധാന്യവും ഉള്‍ക്കൊണ്ടു തന്നെയായിരുന്നു പരിപാടിയില്‍ ഓരോരുത്തരും സംസാരിച്ചത്.
മുഖ്യപ്രഭാഷകയായ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, ഡോ. സുഷമകുമാരി. കെ. എസ് മലയാള ഭാഷയുടെ മനോഹാരിതയെ പറ്റിയും, മാതൃഭാഷയെന്ന നിലയില്‍ നിലവിലെ സാഹചര്യത്തില്‍ മലയാളം നേരിടുന്ന വെല്ലുവിളികളെ പറ്റിയും, മലയാളത്തെ മറന്നുപോകാതിരിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റിയും സംസാരിച്ചു. മലയാറ്റൂര്‍ പറഞ്ഞുവച്ചതു പോലെ വേരുകളെ മറക്കരുതെന്ന് സാരം..! ഉപരിപഠന സാധ്യതകള്‍, ഗവേഷണം, കുടിയേറ്റം, കൊളോണിയലിസം തുടങ്ങിയ മേഖലകളെയൊക്കെ പരാമര്‍ശിക്കുന്നതായിരുന്നു മുഖ്യപ്രഭാഷണം.
സ്ഥാപന മേധാവി ഡോ. വി.കെ. സന്തോഷ് കുമാര്‍ തിരി തെളിച്ച് മലയാള ഭാഷ വാരാചരണം ഉദ്ഘാടനം ചെയ്തു. സിബാന മാതൃഭാഷ പ്രതിജ്ഞ ചൊല്ലിത്തന്നു. വള്ളത്തോളിന്‍റെ മാതൃവന്ദനം കവിത ആലപിച്ച കൃഷ്ണകുമാര്‍ ബി.റ്റി ചടങ്ങിന് മാറ്റുകൂട്ടി. ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. രാഹുല്‍ വി.ആര്‍, ശ്രീമതി. ഷീന എന്നിവര്‍ ആശംസ അര്‍പ്പിച്ച ചടങ്ങിന്, കൃഷ്ണകുമാര്‍ ബി.റ്റി പറയുകയും, പാര്‍വതി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
പരിപാടി അവസാനിച്ചപ്പോഴേക്ക് മാധവിക്കുട്ടിയുടെ വാക്കുകള്‍ മനസ്സില്‍ നിന്ന് പതിഞ്ഞ സ്വരത്തിലിങ്ങനെ കേള്‍ക്കാമായിരുന്നു,
''ഞാന്‍ മൂന്ന് ഭാഷകള്‍ സംസാരിക്കും,
രണ്ട് ഭാഷകളില്‍ എഴുതും,
പക്ഷേ, സ്വപ്നം കാണുന്നത് ഒരു ഭാഷയില്‍ മാത്രമാണ്.''
കേരളപ്പിറവിയോടനുബന്ധിച്ച് മിക്ക ആളുകളും സാരിയൊക്കെ ഉടുത്ത് എത്തിയത് പരിപാടി കൂടുതല്‍ കളറാക്കി.
No comments:
Post a Comment